22-02


തമിഴ് നാടകവേദി
പ്രാചീന നാടകവേദികളിൽ ഒന്ന്. തമിഴ് നാടകവേദിക്ക് സംഘകാലത്തോളം പഴക്കമുണ്ട്. കോപ്പെരും ചോഴന്റെ ചരിത്രം പ്രതിപാദിക്കുന്നത് നാടകീയ സംഭാഷണങ്ങളിലൂടെയാണ്. ഏകദേശം മതപരമെന്നു പറയാവുന്ന അന്യാപദേശനാടകമാണ് വള്ളിക്കൂത്ത്. പഴയ രീതിയിലുള്ള ആരണ്യക നാടകമാണിത്. വള്ളിക്കൂത്ത് ജനശ്രദ്ധ പിടിച്ചുപറ്റിയ നാടകമാണ്. ആദ്യകാലങ്ങളിലെ 'കുറവൈ', 'വരി', 'പരിപാടൽ' എന്നീ രൂപങ്ങളിലെ ലഘുവായ ശൃംഗാരത്തേക്കാൾ വള്ളിക്കൂത്തിലെ ശൃംഗാരം ജനങ്ങൾക്ക് കൂടുതൽ പ്രിയങ്കരമായി. തൊല്കാപ്പിയത്തിലെ പൊരുളധികാരം, ഇറയെനാർ അകപ്പൊരുൾ എന്നിവയിലെ ഗൂഢപ്രണയത്തിന്റെ ലക്ഷണങ്ങൾ മാതൃകയാക്കിയാണ് വള്ളിക്കൂത്തിലെ കഥ രൂപപ്പെടുത്തിയിട്ടുള്ളത്. കുറവൈ കുറവക്കൂത്താണ്. അതൊരു പ്രാചീന നാടകമാണ്. സ്ത്രീകളും പുരുഷൻമാരുമായി എട്ടുപേർ കൈകോർത്ത് വട്ടമിട്ടു നിന്ന് നൃത്തം ചെയ്യുന്നു. വരി വരിക്കൂത്താണ്. ഇതിൽ നൃത്തവും ഗാനവുമുണ്ട്. നാല്, അഞ്ച് ശ.-ങ്ങളുടെ അവസാനത്തിൽ സമാഹരിച്ച ഏതാനും ഗാനപാഠങ്ങളാണ് പരിപാടൽ. ചാണക്യശപഥം നാടകത്തിലെ ഒരു രംഗം

രാജരാജൻ I എന്ന ചോളചക്രവർത്തിയുടെ വിജയവും വൈശിഷ്ട്യവും പ്രകീർത്തിക്കുന്ന ഒരു നാടകമുണ്ടായി - ശ്രീരാജരാജവിജയം. ഇതിനെ നാടകീയകാവ്യം എന്നു പറയുന്നതായിരിക്കും ശരി. രാജരാജേശ്വര നാടകം എന്നൊരു കൃതിയെപ്പറ്റി ഒരു ശാസന പരാമർശമുണ്ട്. നേരത്തെ പറഞ്ഞ ശ്രീരാജരാജവിജയം കഥയുടെ നാടകരൂപമാണിത്. പക്കമേളത്തോടെ നടികളും നടൻമാരും ഒത്തുചേർന്ന് ബൃഹദീശ്വരക്ഷേത്രത്തിലെ വിശേഷ ദിവസങ്ങളിൽ ഇത് അവതരിപ്പിച്ചിരുന്നു. 'ആഖ്യാനാത്മക കാവ്യങ്ങളെ നാടകരൂപത്തിലാക്കുകയും പൊതുജനങ്ങളുടെ വിനോദത്തിനുവേണ്ടി അവയെ ക്ഷേത്ര പരിസരത്തിൽ അവതരിപ്പിക്കുകയും ചെയ്യുന്ന പുതിയൊരു പതിവ് ചോളരാജാക്കൻമാർ ആരംഭിച്ചിരിക്കണം' എന്ന് നാടക ചരിത്രകാരനായ വി. രാമസുബ്രഹ്മണ്യം പറയുന്നു (ഭാരതീയ സാഹിത്യ ചരിത്രം 1, പു. 542). നാടകക്കാപ്പിയം (മീനാക്ഷിസുന്ദരം) എന്ന ഗ്രന്ഥം ഈ നിഗമനത്തെ ഏറെക്കുറെ സാധൂകരിക്കാൻ പോന്ന തെളിവുകൾ നല്കുന്നുണ്ട്. കമ്പരാമായണവും അതിലെ ഒരു ഉപാഖ്യാനമായ അംഗദൻ ദൂതും മറ്റൊരു തമിഴ് നാടക കൃതിയായ അഗദൻദൂതും മീനാക്ഷിസുന്ദരം താരതമ്യപ്പെടുത്തിയിട്ടുണ്ട്. തുടർന്നുള്ള കുറേ നുറ്റാണ്ടുകളിലെ നാടകങ്ങളെക്കുറിച്ച് വ്യക്തമായി അറിവില്ല.

തമിഴകത്തെ വിജയനഗരകാലത്തിനുശേഷം 'ഓപ്പറാ' രീതിയിലുള്ള ഒട്ടേറെ നാടകങ്ങളുണ്ടായി. 12-ാം ശ.-ത്തിലെ പെരിയപുരാണം, 18-ാം ശ.-ത്തിന്റെ ആദ്യഘട്ടത്തിലുണ്ടായ തിരുവിളയാടൽ പുരാണം മുതലായവ നാടകം ചമയ്ക്കാനുള്ള ഇതിവൃത്തങ്ങൾ നിറഞ്ഞതായിരുന്നു. ഇത്തരം പുരാണങ്ങളെ ആസ്പദമാക്കി ദൃശ്യാവിഷ്കാരങ്ങൾ ഒരുക്കാൻ കോവിലുകളും കൊട്ടാരങ്ങളും സാഹിത്യകാരൻമാരെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു. കുറവഞ്ചി സംഗീതികാരൂപമുള്ള ഒരു നാടകമാണ്. ദേവദാസികളായ കലാകാരികളാണ് ഇത് അവതരിപ്പിച്ചത്: ക്ഷേത്രത്തിലെ ദേവവിഗ്രഹം എഴുന്നള്ളിച്ചുകൊണ്ടു വരികയാണ്. നായികയും അവളുടെ തോഴിയും വിഗ്രഹം കാണുന്നു. ദേവനിൽ അനുരക്തയായ നായിക ദേവന് പ്രണയസന്ദേശം എത്തിക്കാൻ തോഴിയോടു പറയുന്നു. കുറവഞ്ചി (ലക്ഷണം പറയുന്ന കുറത്തി) വന്ന്, നായികയുടെ അഭീഷ്ടം സ്വയം നിറവേറുമെന്നു പറയുന്നു. താമസിയാതെ ദേവന്റേയും നായികയുടേയും സംഗമം നടക്കുന്നു. ഇതാണ് കുറവഞ്ചിയിലെ ഇതിവൃത്തം. 18-ാം ശ.-ത്തിന്റെ ആദ്യഘട്ടത്തിലുണ്ടായ തിരുക്കുറ്റാലക്കുറവഞ്ചി (തിരികൂടരാജപ്പക്കവിരായർ) അക്കാലത്തുണ്ടായ ഗീത-നൃത്ത നാടകരൂപങ്ങളിൽ സാഹിത്യഗുണത്തിൽ മുന്നിട്ടുനില്ക്കുന്നു. വടിവേലു വാദ്യാർ നാടകത്തിലെ ഒരു രംഗം

പതിനെട്ടാം നൂറ്റാണ്ടിന്റെ ആദ്യഘട്ടത്തിൽത്തന്നെ തമിഴ് നാടക രൂപങ്ങളിൽ സാധാരണ മനുഷ്യജീവിതം ഇതിവൃത്തമായി. പള്ളർ എന്ന അധഃസ്ഥിതരായ കാർഷികത്തൊഴിലാളികളുടെ ജീവിതം ആവിഷ്കരിക്കുന്ന നാടകീയ കാവ്യമാണ് മുക്കുടൽപള്ളുനാടകം. പള്ളുനാടകങ്ങൾ വേറെയും ഉണ്ടായി. പക്ഷേ, അവയെല്ലാം അതതുപ്രദേശത്തെ ദേവതയെ പ്രകീർത്തിച്ചുകൊണ്ടുള്ളവയാണ്. പ്രധാന കഥാംശം ക്ഷേത്രം വക വയലിൽ പണിയെടുക്കുന്ന ഒരു പള്ളന്റെ ജീവിതത്തെ ആസ്പദമാക്കിയാവും. 'നൊണ്ടിനാടകം' ഏകാഭിനയരൂപമാണ്. ദുഷ്ടൻ പശ്ചാത്താപത്തിലൂടെ നല്ലവനായിത്തീരുന്നതാണ് ഇതിലെ പ്രമേയം. ഇത്തരം നാടകങ്ങളിൽ പ്രത്യേകമായ രാഗതാളങ്ങൾക്കു പ്രാധാന്യം കൊടുത്തിട്ടുണ്ട്. 18-ാം ശ.-ത്തിന്റെ മധ്യം വരെ ഈ രീതിയാണു തുടർന്നത്. പിന്നീടുണ്ടായ ശ്രദ്ധേയമായ നാടകകൃതിയാണ് കമ്പരാമായണത്തെ അടിസ്ഥാനപ്പെടുത്തി രൂപംകൊണ്ട രാമനാടകകീർത്തനം (അരുണാചലകവിരായർ). നാടൻശീലുകൾ നിറഞ്ഞതാണീ സംഗീതനാടകം. തമിഴ് നാടകചരിത്രത്തിൽ പരിവർത്തനം കുറിച്ച നാടകമാണിത്. മഹാഭാരതം, സ്കന്ദപുരാണം, ഭാഗവത പുരാണം, പെരിയപുരാണം എന്നിവയെ ആസ്പദമാക്കി ഏറെ 'നാടക കീർത്തനങ്ങൾ' ഗതാനുഗതികമായി എഴുതുകയും അവതരിപ്പിക്കുകയും ചെയ്തുവന്നു. ഇക്കൂട്ടത്തിൽ ആകർഷകവും ശ്രദ്ധേയവുമായത് നന്തനാർ ചരിത്രകീർത്തനം (ഗോപാലകൃഷ്ണഭാരതി) ആണ്. 'പള്ളു' നാടകരൂപത്തിന്റെ വളർച്ചയാണ് ഇത്തരം നാടകരൂപങ്ങളിൽ കാണുന്നത്. വെയിൽസ് രാജകുമാരൻ ഇന്ത്യ സന്ദർശിക്കുന്ന അവസരത്തിൽ മദിരാശിയിൽ പാഴ്സി നാടകസംഘം അവതരിപ്പിച്ച ഒരു നാടകം, തമിഴകനാടക വേദിയിൽ ഉണ്ടാകേണ്ട മാറ്റത്തെക്കുറിച്ചാലോചിക്കാൻ പ്രേരകമായി. 'തെരുക്കൂത്ത്' പോലുള്ള തനതുരംഗാവിഷ്കാരങ്ങളും ഇംഗ്ളീഷ് വിദ്യാഭ്യാസത്തിന്റെ ഫലമായി കൈവന്ന പുത്തൻ നാടകദർശനവും തമ്മിൽ ഒരു സംഘർഷം രൂപപ്പെട്ടുവരികയായിരുന്നു. ഇവ രണ്ടിനുമിടയിൽ ഒരു മധ്യമാർഗ്ഗം സ്വീകരിക്കുന്ന നാടകവേദിയാണ് വേണ്ടതെന്ന അഭിപ്രായത്തിന് തമിഴ് നാടകലോകത്തു മുൻതൂക്കമുണ്ടായി. ഗോവിസാമിറാവു എന്നൊരാൾ ഈ ആശയത്തിന്റെ ആവിഷ്കരണത്തിനായി തഞ്ചാവൂരിൽ ഒരു നാടകസംഘം സ്ഥാപിച്ചു. ഈ സമാരംഭത്തിന് അനേകം പിൻതുണക്കാരും അനുയായികളുമുണ്ടായി.

ഇവിടെ അവതരണത്തെ സംബന്ധിച്ച ഒരു കാര്യമുണ്ട്: പണ്ടുകാലത്തെ നാടകങ്ങൾക്ക് 'ആകാശം' (Space) ആയിരുന്നു അരങ്ങ്. നാടകസംഘങ്ങളുടെ നാടകങ്ങൾ അരങ്ങിനെ അകത്തളത്തിലേക്കു മാറ്റി. നടീനടൻമാർ അതതു സന്ദർഭങ്ങളിൽ സ്വതന്ത്രമായാണ് പുറംവാതിൽ നാടകങ്ങളിൽ സംഭാഷണം ചെയ്തിരുന്നത്. നാടകശാലയിൽ രംഗാവതരണങ്ങളായതോടെ, നാടകത്തിന് എഴുതിയുണ്ടാക്കിയ രംഗപാഠം ആവശ്യമായി. ഈ മാറ്റത്തിന്റെ ആദ്യ ഘട്ടത്തിൽ പി.സാംബശിവ മുതലിയാർ (1873-1964) വളരെ പ്രധാനമായ പല നാടക സ്ക്രിപ്റ്റുകളും തയ്യാറാക്കി.

ശങ്കരദാസ് സ്വാമികൾ ബാലനാടക സഭകൾ രൂപവത്ക്കരിക്കാനും വളർത്താനും പരിശ്രമിച്ചു. നവാബ് രാജമാണിക്കം, കണ്ണയ്യ എന്നിവരുടെ നാടകസംഘങ്ങളും അക്കാലത്തുണ്ടായി. നാടകസംഘങ്ങളെ ഏകോപിപ്പിച്ചുണ്ടാക്കിയ 'നാടകകഴകം', 'മദ്രാസ് നാട്യസംഘം' എന്നിവ ശ്രദ്ധാർഹമായി. ഷൺമുഖം സഹോദരന്മാർ, എൻ.എസ്.കൃഷ്ണൻ, ടി.എ. മധുരം ദമ്പതികൾ, ടി.എസ്. ബാലയ്യ, എസ്.വി. സഹസ്രനാമം മുതലായവർ അക്കാലത്തുതന്നെ അഭിനേതാക്കളെന്ന നിലയിൽ ജനപ്രീതി നേടിക്കഴിഞ്ഞിരുന്നു. ചലച്ചിത്രത്തിന്റെ രംഗപ്രവേശം, അതികായൻമാരായ അഭിനേതാക്കളുടെ നിഷ്ക്രമണം ഇങ്ങനെ പല കാരണങ്ങളാൽ തമിഴ്നാടകവേദിയുടെ പ്രസരിപ്പ് പതുക്കെപ്പതുക്കെ കുറഞ്ഞുതുടങ്ങി. ആനന്ദവികടൻ വാരികയുടെ നാടകമത്സരത്തിലൂടെ അനേകം നാടകരചയിതാക്കൾ അറിയപ്പെട്ടുതുടങ്ങി. 'അമച്വർ തിയെറ്റർ ഫെഡറേഷൻ' (1962) നടത്തിയ നാടക മത്സരത്തിൽ വി.കൃഷ്ണസ്വാമിയുടെ പനിത്തിര ഒന്നാം സമ്മാനം നേടി. ഒരു ഹിന്ദുയുവതിയും ധീരസാഹസികനും സാമൂഹികപ്രവർത്തകനുമായ ഒരു വിദ്യാർഥിയും തമ്മിൽ പ്രണയത്തിലാകുന്നതാണ് ഇതിലെ പ്രമേയം.

രംഗാവിഷ്കാരത്തിനുപയുക്തമായവ, സാഹിത്യരചനകളായി വായിക്കാനുള്ളവ, കാവ്യനാടകങ്ങൾ, ഏകാങ്കങ്ങൾ എന്നീ ഗണങ്ങളിൽപ്പെടുത്താവുന്ന ഒട്ടേറെ നാടകങ്ങൾ 19-ാം ശ.-ത്തിന്റെ അവസാന ദശകങ്ങൾ മുതൽ തമിഴകത്ത് ആവിഷ്കരിക്കുകയും അരങ്ങത്തവതരിപ്പിക്കുകയും ചെയ്തുവെന്ന് തമിഴ് നാടക സാഹിത്യചരിത്രം വ്യക്തമാക്കുന്നു. പുരാണ സംബന്ധിയായവ, സമകാലിക വിഷയങ്ങളെ ആസ്പദമാക്കിയവ എന്നിങ്ങനെ രണ്ടുവിഭാഗം നാടകങ്ങളാണ് അഭിനയത്തിനായി സ്വീകാര്യമായിരുന്നത്. മിക്ക നാടകങ്ങളിലും സംഗീതാത്മകമായ ഗാനങ്ങൾ ഉണ്ടായിരുന്നു. പുസ്തകരൂപത്തിൽ പുറത്തിറക്കിയപ്പോൾ അവയിൽ രാഗതാള നിർദ്ദേശങ്ങൾ കൂടി ഉൾപ്പെടുത്തിയിരുന്നു. മഹാഭാരതത്തിലെ ഉപകഥകളും കഥാസാഹചര്യങ്ങളും ഉപയോഗിച്ച് ദീർഘമായി രചിക്കപ്പെട്ട ഈ നാടകങ്ങളിൽ ഏറിയ പങ്കും എഴുതിയത് രാമചന്ദ്രകവിരായരാണ്. ബാംഗ്ളൂർ അപ്പറാവു പിള്ള എഴുതിയ സത്യഭാഷാഹരിചന്ദ്രവിലാസം പരമ്പര ഇരുപത് ഭാഗങ്ങളായിട്ടാണ് അവതരിപ്പിച്ചത്. നാടോടിത്തമിഴിലുള്ള ഈ പരമ്പര ഗായകരായ അഭിനേതാക്കളുടെ മനോധർമങ്ങൾക്ക് വേണ്ടത്ര അവസരം കൊടുത്തു. ജനപ്രീതികരമായ ഒരു നൃത്ത സംഗീത രൂപകമാണിത്. ഇത്തരം നാടകങ്ങൾക്ക് 'വിലാസനാടകങ്ങൾ'എന്ന് പരക്കെ ഒരു പേരും കിട്ടി. തഹസീൽദാർ നാടകം, ഡംബാചാരിവിലാസം എന്നീ നാടകങ്ങൾ കാശിവിശ്വനാഥ മുതലിയാരുടേതാണ്. ഇവ സാമൂഹിക നാടക 'വിലാസ'ങ്ങളാണ്. ഇക്കൂട്ടത്തിൽപ്പെടുന്ന മറ്റൊരു നാടകമാണ് ഒരു വീരകഥ നിബന്ധിച്ചിട്ടുള്ള ദേശിംഗരാജൻ. വായിക്കാൻ മാത്രം ഉദ്ദേശിക്കപ്പെട്ട ഏതാനും നാടകങ്ങളും ഉണ്ടായി. പൃഥ്വീരാജൻ, കീചകൻ (സി.ആർ. നമശ്ശിവായ മുതലിയാർ), ഹരിശ്ചന്ദ്രൻ (ഭാവാനന്ദം പിള്ള) മുതലായവ ഉദാഹരണങ്ങൾ.

1891-ൽ പുറത്തിറങ്ങിയ മനോൻമണീയം പദ്യരൂപത്തിലുള്ള നാടകമാണ്. തമിഴ് വംശജനും ആലപ്പുഴക്കാരനുമായ സുന്ദരം പിള്ള എന്ന തത്ത്വശാസ്ത്ര പ്രൊഫസർക്ക് പാശ്ചാത്യസാഹിത്യത്തിൽ നല്ല അവഗാഹമുണ്ടായിരുന്നു. തമിഴ് സംസ്കൃതിയുടെ വക്താവായ സുന്ദരം പിള്ള, തമിഴ് ജനതയ്ക്ക് പാശ്ചാത്യ സാഹിത്യമാതൃകകളിലൂടെ പുരോഗതിയുണ്ടാക്കാൻ ആഗ്രഹിച്ചതിന്റെ ഫലമാണ് മനോൻമണീയം. ഷെയ്ക്സ്പിയറുടെ ആശയങ്ങളും സങ്കേതങ്ങളും ഉൾക്കൊണ്ട്, അദ്ദേഹത്തിന്റെ നാടകങ്ങളെ മാതൃകയാക്കിയാണ് മനോൻമണീയം രചിച്ചിട്ടുള്ളത്. മധ്യകാലത്തിനു മുൻപുള്ള തമിഴ്നാടിന്റെ പശ്ചാത്തലത്തിലാണ് നാടകത്തിന്റെ ഇതിവൃത്തം സജ്ജമാക്കിയിരിക്കുന്നത്. ഇതിന്റെ പ്രമേയവും ഒരു ഇംഗ്ളീഷ് കവിതയിൽ നിന്ന് സ്വീകരിച്ചിട്ടുള്ളതാണ്. ഭദ്രമായ ഒരുസാഹിത്യശില്പമാണ് മനോൻമണീയം. പാണ്ഡ്യരാജാവായ ജീവകന്റെ ഏകമകളാണ് മനോൻമണി. ജീവകന്റെ മന്ത്രിയാണ് കുടിലൻ. തന്റെ മകന്റെ ഭാര്യയായിത്തീരണം മനോൻമണി എന്നാണ് അയാളുടെ കുടിലവിചാരം. എന്നാൽ താൻ സ്വപ്നത്തിൽ ദർശിച്ച പുരുഷോത്തമനിൽ (ചേരരാജാവ്) അവൾ അനുരക്തയായിക്കഴിഞ്ഞിരുന്നു. കഥയുടെ ഒടുവിൽ പുരുഷോത്തമനും മനോൻമണിയും വിവാഹിതരാവുന്നു. കുടിലന് ശിക്ഷയും കിട്ടുന്നു. ഇതൊരു ശുഭാന്ത നാടകമാണ്. തമിഴ്മാതാവിനെ അഭിസംബോധന ചെയ്തുകൊണ്ടാണ് ഈ നാടകത്തിന്റെ അനുഗ്രഹഗീതം തുടങ്ങുന്നത്. ഇന്ന് അത് തമിഴ് ദേശീയതയുടെ ഗാനമായി തമിഴ്നാട് സർക്കാർ അംഗീകരിച്ചിരിക്കുന്നു. ഇതിനെ ആസ്പദമാക്കി, മനോന്മണീയം സുന്ദനാർ യൂണിവേഴ്സിറ്റി എന്ന പേരിൽ തിരുനെൽവേലിയിൽ ഒരു സർവകലാശാലയും സ്ഥാപിതമായിക്കഴിഞ്ഞിരിക്കുന്നു.

സാഹിത്യപരമായ ഉള്ളും ഉയിരും ഉണ്ടെങ്കിലും വേണ്ടത്ര അഭിനയസാധ്യത ഈ നാടകത്തിനുണ്ടെന്നു തോന്നുന്നില്ല. അതുകൊണ്ടാകാം ഇത് ഏറെ വേദികളിൽ ദീർഘകാലരംഗാവിഷ്കാരത്തിന് ഉപയോഗിക്കാതിരുന്നത്. ഷെയ്ക്സ്പിയർ നാടകങ്ങൾക്കെന്നതുപോലെയുള്ള നിരന്തരമായ രംഗാവിഷ്കരണം ഈ നാടകത്തിനുണ്ടായില്ല. ഷെയ്ക്സ്പിയറുടെ 'ബ്ളാങ്ക് വെഴ്സ്'(പ്രാസമുക്തമായ ഛന്ദസ്സ്) തന്നെയാണ് മനോൻമണീയത്തിലും ഉപയോഗിച്ചിട്ടുള്ളത്. ടി. ലക്ഷ്മണപിള്ളയുടെ രവിവർമ്മ, വി.ജി.സൂര്യനാരായണ ശാസ്ത്രിയുടെ മാനവിജയം, കലാവതി എന്നിവയും മറ്റനേകം പേരുടെ രചനകളും മനോൻമണീയത്തെ പിൻതുടരുകയുണ്ടായി.

സംഗീതത്തിന് വളരെ പ്രാധാന്യമുള്ള തമിഴ് നാടകങ്ങളെപ്പറ്റിയാണ് ഇതുവരെപ്പറഞ്ഞത്. തമിഴ് സംഗീതനാടകങ്ങളെ അനുകരിച്ച് മലയാളത്തിലും ഒരുപറ്റം സംഗീതനാടകങ്ങളുണ്ടായി. ഖദറിൻവെറ്റി, ദേശീയക്കൊടി (ടി.കെ.പാവലർ), തേരോട്ടിയിൻമകൻ, പതച്ചോറ് (ബി.എസ്.രാമയ്യ) തുഗ്ളക്ക്, സംഭവാമി യുഗേയുഗേ (ചോ. രാമസ്വാമി), ഓർ ഇരവ് ( അണ്ണാദുരൈ) - ഇങ്ങനെ തമിഴ് ജീവിതത്തിന്റെ തനിമയും ഇന്ത്യൻ ദേശീയബോധവും സാമൂഹിക പരിവർത്തനത്വരയും പ്രകടിപ്പിക്കുന്ന, അഭിനയയോഗ്യമായ, കരുത്തുറ്റ നാടകങ്ങൾ തമിഴകത്തുണ്ടായി. ജനങ്ങളെ പ്രചോദിപ്പിക്കാനും ഉണർത്താനും ക്രിയോൻമുഖരാക്കാനും കഴിവുള്ള നാടകങ്ങളാണിവ. ദേശീയ സ്വാതന്ത്യസമര പ്രവർത്തനങ്ങളുടെ വീറും ഊർജവുമുൾക്കൊണ്ടവയാണ് ഇവയിൽ പലതും. തീക്ഷ്ണമായ ആക്ഷേപഹാസ്യമാണ് ചോയുടെ നാടകങ്ങളിൽ അനുഭവപ്പെടുന്നത്. എം. കരുണാനിധി, ഇന്ദിരാപാർഥസാരഥി എന്നിവരും സമകാലിക തമിഴ് നാടകവേദിക്ക് മികച്ച സംഭാവനകൾ നല്കിയവരാണ്. നിരവധി ഏകാങ്കനാടകങ്ങളും തമിഴിൽ എഴുതിയിട്ടുള്ളതായി കാണുന്നു.സംഗീതികകളിൽ തുടങ്ങി സംഗീത നാടകങ്ങളായി രൂപാന്തരപ്പെട്ട്, സാമൂഹിക നാടകങ്ങളിലൂടെ വികസിച്ചുവരുന്ന തമിഴ് നാടകവേദി ഇന്ന് പുരോഗതിയുടെ പാതയിൽത്തന്നെയാണ്.

രാജാപ്പാർട്ട്
തമിഴ് നാടകലോകത്ത് തലയെടുത്ത് നിന്ന നടന്മാരെല്ലാം എല്ലാക്കാലത്തും ആഗ്രഹിച്ചിരുന്ന വേഷമാണു രാജാപ്പാർട്ട്. രാജാവിന്റെ വേഷമെന്നും, നാടകത്തിലെ മെയിൻ വേഷമെന്നും എങ്ങനെ വേണേൽ നോക്കിക്കാണാം. കഴിവിന്റെ പരമാവധി ഉപയോഗിച്ച് ഡയലോഗ് ഡെലിവറി ബോഡി ലാംഗ്വേജ്, മോഡുലേഷൻ, മൂവ്മെന്റ്സ് എന്നിവ മികച്ചതാക്കി പ്രേക്ഷകരെ  കരയിപ്പിച്ചും, ചിന്തിപ്പിച്ചും, ആകാംക്ഷയിലാഴ്ത്തിയും നാടകത്തെ ഒറ്റക്ക് തോളേന്തുന്ന ഒരു നടനായിരിക്കും രാജാപ്പാർട്ട് റോൾ. ഒരു പക്ഷെ ഈ നാടകസംസ്കാരത്തിൽ നിന്നും വന്നതുകൊണ്ടായിരിക്കണം സൂപ്പർ ഹീറോകളെയൊക്കെ തമിഴ്നാട്ടുകാർ നമ്മെക്കാൾ എളുപ്പത്തിൽ സ്വീകരിച്ചത്.
എന്നെ ഏറ്റവും സ്വാധീനിച്ചത് രാജാപ്പാർട്ട് വേഷങ്ങളെല്ലാം റിബലുകളുടേതാണു എന്ന മനസ്സിലാക്കലാണു. രാമായണം നാടകം കളിക്കുമ്പോൾ രാമനാവണം മെയിൻ വേഷം എന്നാണു പൊതുബോധം- (രാജാപ്പാർട്ട്) പക്ഷെ അവിടെ രാവണനാണു രാജാപ്പാർട്ട്, അതാണു തമിഴ്ബ്യൂട്ടി.  മഹാഭാരതം കളിക്കുമ്പോൾ ദുര്യോധനനോ, അല്ലെങ്കിൽ കർണ്ണനോ ആണു മിക്കവാറും രാജാപ്പാർട്ട്. ഇങ്ങനെ ഓരോ കഥകളിലെയും നെഗറ്റീവ് അല്ലെങ്കിൽ പാർശ്വവത്കൃത കഥാപാത്രങ്ങളെ മുന്നിൽ നിർത്തി പാത്രനിർമ്മാണം നടത്തി വിജയിപ്പിച്ചെടുത്ത ഇരുപതുകളും മുപ്പതുകളും  മുതൽ എഴുപതുകൾ വരെ സ്റ്റേജ് കലകളുടെ പാരീസ് തന്നെയായിരുന്നു തമിഴ്നാട്. അത്തരം നാടകങ്ങളിലൂടെ വളർന്ന് ലോകപ്രശസ്തനായ താരമാണു ശിവാജി ഗണേശൻ, അദ്ധേഹത്തിന്റെ രാജാപ്പാർട്ടുകൾ പ്രേക്ഷകകാന്തങ്ങളായിരുന്നു എന്ന് പല സാക്ഷിമൊഴികളും ഉണ്ട്. ഇത്തരം കഥാപാത്രങ്ങൾക്ക് വായ്മൊഴി എഴുതി പ്രശസ്തനായ മറ്റൊരാളാണു കലൈഞ്ജർ.


തമിഴ് സാഹിത്യത്തില്‍ മൂന്ന് സംഘങ്ങള്‍ ഉണ്ടായിരുന്നതുപോലെ, മൂന്നു തരം ഭാഷാപ്രയോഗങ്ങളും നിലവിലുണ്ടായിരുന്നു. ഇയല്‍തമിഴ്, ഇശൈതമിഴ്, നാടകത്തമിഴ് എന്നിവയാണ് ആ മൂന്നെണ്ണം. ഇയല്‍ത്തമിഴില്‍ സംഘകാലത്തിന്റെ ആരംഭംതൊട്ട് ആധുനികകാലം വരെ രചിക്കപ്പെട്ട അസംഖ്യം കൃതികള്‍ ലഭ്യമാണ്. ഇശൈത്തമിഴിലും പ്രാചീനകാലംതൊട്ട് ധാരാളം സംഗീതകൃതികള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ നാടകത്തമിഴില്‍ പ്രചീനങ്ങളായ ചില കൃതികള്‍ ഉണ്ടായിട്ടുണ്ടെന്ന് പുരാതന രേഖകളിലും ഗ്രന്ഥവ്യാഖ്യാനങ്ങളിലും പരാമര്‍ശിച്ചിട്ടുണ്ടെങ്കിലും ആ നാടക കൃതികളൊന്നും ലഭ്യമായിട്ടില്ല. നാടകത്തിന്റെ ലക്ഷണങ്ങള്‍ വിവരിച്ചിട്ടുളള ചില ഗ്രന്ഥങ്ങളുടെ പേരുകള്‍ നമുക്ക് അറിയാന്‍ കഴിഞ്ഞിട്ടുണ്ട്. അവ അകത്തിയം, ഗുണനൂല്‍, മുറുവല്‍ എന്നിവയാണ്. ഇംഗ്ളീഷില്‍ ഡാന്‍സ് എന്ന് വിശേഷിപ്പിക്കുന്ന കലയെയാണ് തമിഴില്‍ നാടകം എന്ന പദം കൊണ്ട് വിവക്ഷിച്ചിരുന്നത്. ആശയങ്ങള്‍ അഭിനയിച്ചു കാട്ടുന്നതിന് നാട്യം എന്നും കഥ അഭിനയിച്ചു കാട്ടുന്നതിന് നാടകം എന്നും പറഞ്ഞിരുന്നു. പ്രാചീനകാലത്തെ നാടക സമ്പ്രദായങ്ങളൊന്നും ഇപ്പോള്‍ അവശേഷിച്ചിട്ടില്ല. ഉദാഹരണത്തിന് പ്രാചീനകാലത്തെ കൂത്തിന്റെ ഒരു രൂപമായ തോല്‍പ്പാവക്കൂത്ത് അന്നത്തെ രൂപത്തില്‍ ഇപ്പോള്‍ നിലവിലില്ല.
17-ാം ശ.-ത്തില്‍ പ്രചാരത്തിലിരുന്ന ഒരു നാടകസമ്പ്രദായത്തിന് പള്ളുനാടകം എന്നായിരുന്നു പേര്. അതിന്റെ ഒരു മാതൃകയാണ് പ്രസിദ്ധമായ തിരുക്കുറ്റാലകുറവഞ്ചി. പിന്നെയും കുറേക്കാലം കഴിഞ്ഞ് 17,18 ശ.-ങ്ങളിലാണ് തെരുവുകളില്‍ അവതരിപ്പിക്കുന്ന നാടകരൂപം ആവിര്‍ഭവിച്ചത്. അവ അരങ്ങേറിവന്നത് കൊയ്ത്തു കാലത്തും ക്ഷേത്രോത്സവങ്ങളുടെ കാലത്തും ആയിരുന്നു.
ആധുനിക നാടകങ്ങളുടെ ആദ്യരൂപങ്ങള്‍ 'ഉരൈനടൈ' നാടകം (ഗദ്യനാടകം), കവിതൈനാടകം (പദ്യനാടകം) എന്നിവയായിരുന്നു. പദ്യനാടകങ്ങള്‍ ജനസാമാന്യത്തെ ആകര്‍ഷിച്ചിരുന്നില്ല. ആ നാടകവിഭാഗത്തിന്റെ ഒരു ഉദാഹരണമാണ് 1891-ല്‍ പ്രൊഫ. സുന്ദരംപിളള രചിച്ച മനോന്മണീയം. തമിഴിലെ ആദ്യത്തെ ഗദ്യനാടകം ഡംബാ ചാരിവിലാസം ആണ്. അതിന്റെ രചയിതാവ് കാശി വിശ്വനാഥ മുതലിയാര്‍ ആയിരുന്നു. അതിനുശേഷം സംബന്ധമുതലിയാര്‍, ശങ്കരദാസ് സ്വാമികള്‍ എന്നിവര്‍ നൂറുകണക്കിന് ഗദ്യനാടകങ്ങള്‍ എഴുതുകയുണ്ടായി. പ്രേക്ഷകരുടെ മുമ്പില്‍ അവതരിപ്പിക്കാന്‍ വേണ്ടി രചിച്ചവയായിരുന്നു അവയെല്ലാം.
സംബന്ധമുതലിയാര്‍ രചിച്ച പ്രധാനപ്പെട്ട നാടകങ്ങള്‍ സഭാപതി, ചന്ദ്രഹരി എന്നിവയാണ്. അദ്ദേഹം രചിച്ച സാവിത്രി എന്ന നാടകം അവതരിപ്പിക്കുന്നതു കണ്ട സ്ത്രീകളില്‍ പലര്‍ക്കും ഗര്‍ഭഛിദ്രം സംഭവിച്ചതായി പറയപ്പെടുന്നു. ഇതുപോലെതന്നെ അദ്ദേഹത്തിന്റെ ശനീശ്വരന്‍ എന്ന നാടകത്തിലെ ശനിയുടെ അവതരണം കണ്ട് ആളുകള്‍ മരണമടഞ്ഞതായും കേട്ടുകേള്‍വിയുണ്ട്. പദ്മഭൂഷണ്‍ പുരസ്കാരം നേടിയിട്ടുളള സംബന്ധമുതലിയാര്‍ 1891-ല്‍ സുഗുണ വിലാസം സഭ എന്നൊരു നാടക സംഘവും രൂപീകരിച്ചിട്ടുണ്ട്. അതിനുമുമ്പ് നാടകത്തില്‍ അഭിനയിച്ചിരുന്നവരെ സമൂഹം ആദരിച്ചിരുന്നില്ല. ഡോക്ടര്‍മാര്‍, എന്‍ജിനീയര്‍മാര്‍, വിദ്യാഭ്യാസവിദഗ്ധന്മാര്‍ തുടങ്ങിയ വിഭാഗങ്ങളില്‍പ്പെട്ട പ്രമുഖ വ്യക്തികളെ നാടകാവതരണത്തില്‍ പങ്കെടുപ്പിച്ച് മുതലിയാര്‍ ആ കലയ്ക്ക് സമൂഹത്തില്‍ മാന്യമായ പദവി നേടിക്കൊടുത്തു. സംബന്ധമുതലിയാരുടെ നാടകസംഘം അവതരിപ്പിച്ചിരുന്ന നാടകങ്ങള്‍ ഉത്തരകേരളത്തിലെ കണ്ണൂര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ വിപുലമായ പ്രചാരം നേടുകയുണ്ടായി. ആ നാടകങ്ങളിലെ തമിഴ് വാചകങ്ങളില്‍ മലയാളം കൂടി കലര്‍ത്തി അരങ്ങത്തു പ്രയോഗിക്കുന്ന പതിവ് നിലവില്‍ വന്നു. അതിനുളള ഒരുദാഹരണം ഇനി ചേര്‍ക്കുന്നു.
'കഴുത്തില്‍ വിഴുന്ത ഹാരം കഴറ്റാനും പാടില്ല
കാരണമെന്തോ ഞാന്‍ അറിഞ്ഞുകൂടാ
കത്തിപിച്ചാത്തിയും വാളും പൊട്ടിച്ചുപോയി
കാരണമെന്തോ ഞാന്‍ അറിഞ്ഞുകൂടാ.'
19-ാം ശ.-ത്തിന്റെ അന്തിമദശകം മുതല്‍ രണ്ടോ മൂന്നോ ദശകങ്ങളോളം സംഗീതം ഇടകലര്‍ത്തിയ നാടകങ്ങള്‍ എമ്പാടും പ്രചാരത്തിലിരുന്നു. തമിഴ്നാട്ടില്‍ മാത്രമല്ല കേരളത്തിലും അവ ജനപ്രീതിയാര്‍ജിച്ചു. സംഗീതനാടകം എന്നു വിളിക്കപ്പെട്ട അവയ്ക്ക് മലയാളത്തില്‍ അനുകരണങ്ങളും ഉണ്ടായി.
നാടകത്തിലെ പാശ്ചാത്യസ്വാധീനത. സംബന്ധമുതലിയാര്‍ക്കു പിന്നാലെ രംഗപ്രവേശം ചെയ്ത ഒരു നാടകകൃത്താണ് എം. കന്തസ്വാമിമുതലിയാര്‍. ഇദ്ദേഹത്തിന്റെ നാടകങ്ങളില്‍ ഷെയ്ക്സ്പിയര്‍, മോളിയര്‍, ഇബ്സെന്‍ എന്നീ പാശ്ചാത്യ നാടകകൃത്തുകളുടെ സ്വാധീനത തെളിഞ്ഞു കാണാം. ഇദ്ദേഹത്തിന്റെ കാലഘട്ടത്തില്‍പ്പെട്ട കൃഷ്ണസ്വാമി പാവലര്‍ 'ബാലമനോഹരസഭ' എന്നൊരു നാടക സംഘം രുപീകരിച്ചു. ഇദ്ദേഹത്തിന്റെ നാടകങ്ങളായ പതിഭക്തി, ഖദറിന്‍ വെറ്റി, ദേശീയകൊടി എന്നിവ മദ്രാസ് സംസ്ഥാനത്തൊട്ടാകെ നിരോധിക്കപ്പെടുകയുണ്ടായി. എന്നാല്‍ അദ്ദേഹം പരിക്ഷീണനാകാതെ ലണ്ടനിലേക്ക് ഈ നാടകസംഘങ്ങളെ കൊണ്ടുചെന്ന് രാജ്ഞിയുടെ മുമ്പില്‍ അവതരിപ്പിച്ചു.
20-ാം ശ.-ത്തിന്റെ ആദ്യഘട്ടത്തില്‍ തമിഴ് നാടകം വികസിപ്പിച്ചവരില്‍ പ്രമുഖര്‍ ശങ്കര്‍ദാസിന്റെ നാല് സഹോദരന്മാര്‍ ആയിരുന്നു. ടി.കെ. ശങ്കരന്‍, ടി.കെ. മുത്തുസ്വാമി, ടി.കെ. ഷണ്‍മുഖം, ടി.കെ. ഭഗവതി എന്നിവരാണ് ഈ സഹോദരന്മാര്‍. ഇവര്‍ 1925-ല്‍ 'ബാലഷണ്‍മുഖാനന്ദസഭ' എന്നൊരു നാടകക്കമ്പനി മധുരയില്‍ സ്ഥാപിച്ചു. ഇവര്‍ തമിഴ്നാട്ടിലെ നാടകത്തിന്റെ വികാസത്തിന് മികച്ച സംഭാവനകള്‍ നല്കിയിട്ടുള്ളവരാണ്. സംഘം കവയിത്രിയായ ഔവ്വയാരുടെ നാമധേയത്തില്‍ ഒരു നാടകം അവതരിപ്പിച്ച് അവര്‍ തമിഴ്നാട്ടിലെ ആസ്വാദകരുടെ അംഗീകാരം നേടി. ഓരോ സ്ഥലത്തും ആ നാടകം അനേകം കൊല്ലങ്ങളോളം പ്രദര്‍ശിപ്പിക്കുകയുണ്ടായി. ഇതിന്റെ പേരില്‍ പ്രസ്തുത നാടകത്തില്‍ ഔവ്വയാര്‍ ആയി അഭിനയിച്ച ടി.കെ. ഷണ്‍മുഖത്തിന് ഔവൈ ഷണ്‍മുഖം എന്ന പേരും സിദ്ധിച്ചു. സുബ്രമണ്യഭാരതിയുടെ കവിതകള്‍ക്ക് ദേശീയാംഗീകാരം സിദ്ധിക്കുന്നതിനും തന്റെ നാടകസംഘങ്ങളുടെ കലാകാരന്മാര്‍ക്കെല്ലാം തമിഴ്നാട്ടില്‍ ഉടനീളം തീവണ്ടിയില്‍ യാത്രക്കൂലി ഇളവ് നേടിക്കൊടുക്കുന്നതിനും ടി.കെ. ഷണ്‍മുഖം സുപ്രധാനമായ പങ്കുവഹിച്ചിട്ടുണ്ട്. പ്രശസ്ത നടന്മാരായ എന്‍.എസ്. കൃഷ്ണന്‍, എസ്.വി. സഹസ്രനാമം, ടി.എന്‍. ശിവതാണു, എം.പി. നാഗരാജന്‍, കെ.ആര്‍. രാമസ്വാമി തുടങ്ങിയ നൂറുകണക്കിന് നടന്മാരും ടി.കെ. സഹോദരന്മാരുടെ നാടകാവതരണങ്ങളില്‍ പങ്കുകൊണ്ടിരുന്നു.
ആശയപ്രചാരണപരങ്ങളായ നാടകങ്ങള്‍. ടി.കെ. ഷണ്‍മുഖത്തിന്റെ നാടകങ്ങളില്‍ പ്രചോദിതനായി അണ്ണാദുരൈ രചിച്ച ആദ്യത്തെ നാടകമാണ് ഗുമസ്താവിന്‍പെണ്‍. ദേവിനാടകസഭ അവതരിപ്പിച്ച മന്ത്രികുമാരി എന്ന നാടകത്തിന്റെ കഥയും സംഭാഷണവും തയ്യാറാക്കിയത് പ്രശസ്ത ഡി.എം.കെ. നേതാവായ കരുണാനിധിയാണ്. നോ: തമിഴ് നാടകവേദി
കലാലയ നാടകങ്ങള്‍. ഈ കാലഘട്ടത്തില്‍ ഡോ. മു. വരദരാജന്‍, സുഖിസുബ്രഹ്മണ്യം, മോഹനരംഗന്‍, എസ്.എസ്. ജ്ഞാനസംബന്ധം, ടി.എ. ജ്ഞാനമൂര്‍ത്തി എന്നീ കോളേജ് പ്രൊഫസര്‍മാര്‍ കൂടുതല്‍ യാഥാര്‍ഥ്യം നിറഞ്ഞ ഏകാങ്കനാടകങ്ങളും മറ്റും രചിച്ചിട്ടുണ്ട്. അവ മുഖ്യമായും കോളജ് രംഗവേദികളില്‍ അവതരിപ്പിക്കാനായി രചിച്ചവയാണ്. ഇതിനു സമാന്തരമായി മറ്റു ചില നാടകകൃത്തുക്കള്‍ ഹാസ്യരസപ്രധാനങ്ങളായ ലഘുനാടകങ്ങളും രചിച്ചിട്ടുണ്ട്. സതിശക്തി, വൈകുണ്ഡവൈദ്യര്‍, സംഗീതപയറ്റിയം, സ്ത്രീരാജ്യം എന്നീ നാടകങ്ങള്‍ സംബന്ധമുതലിയാര്‍ എഴുതിയത് ഈ ശൈലിയിലാണ്. അതിനു സമാന്തരമായി അക്കാലത്ത് സംഗീതത്തിന് പ്രാധാന്യമുളള നാടകങ്ങളും ഉണ്ടായിട്ടുണ്ട്. അരുണാചല കവിരായര്‍ എഴുതിയ രാമനാടകകീര്‍ത്തനൈ ഇതിന് ഉദാഹരണമാണ്; ഇതില്‍ 536 ഗാനങ്ങള്‍ അടങ്ങിയിരിക്കുന്നു.
സംസ്കൃതനാടകങ്ങളുടേയും പാശ്ചാത്യനാടകങ്ങളുടേയും പരിഭാഷകളും അനുകരണങ്ങളുമായി അനേകം കൃതികള്‍ തമിഴില്‍ ഉണ്ടായിട്ടുണ്ട്. ശാകുന്തളത്തിന്റെ പല തര്‍ജുമകളും മൃച്ഛകടികത്തിന് കതിരേശന്‍ ചെട്ടിയാര്‍ തയ്യാറാക്കിയ തമിഴ് പരിഭാഷയായ മണ്ണിയല്‍ ശിരുതേരും (ചെറുമണ്‍വണ്ടി) ഇവിടെ എടുത്തു പറയത്തക്ക രചനകളാണ്. തമിഴിലേക്ക് ഏറ്റവും കൂടുതല്‍ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുളള നാടകങ്ങള്‍ ഷെയ്ക്സ്പിയറുടെ കൃതികളാണ്. സമീപകാലത്ത് പല പുതിയ പാശ്ചാത്യ നാടകകൃത്തുക്കളുടെയും വീക്ഷണഗതി, രചനാരീതി എന്നിവ അവലംബിച്ചുകൊണ്ട് നാടകങ്ങള്‍ രചിക്കാന്‍ പല പുതിയ എഴുത്തുകാരും ഉദ്യമിച്ചിട്ടുണ്ട്. അക്കൂട്ടത്തില്‍ മൗലികതയും നാടകീയ സൗകുമാര്യവും മുന്നിട്ടു നില്‍ക്കുന്ന കൃതികളും തീരെ കുറവല്ല. അത്തരം നാടകങ്ങളുടെ അവതരണത്തിലൂടെ ലോകനാടകവേദിയിലെ പുതിയ പ്രസ്ഥാനങ്ങള്‍ പലതും തമിഴ്നാട്ടിലേക്ക് കടന്നുവരികയും ചെയ്തിട്ടുണ്ട്. പരീക്ഷണ നാടകങ്ങളായിട്ടാണ് പലരും അവയെ കണക്കാക്കുന്നത്. പുതിയ നാടകകൃത്തുക്കളില്‍ മുത്തുസ്വാമി, രാമസ്വാമി, രാമാനുജം, മുംരാസ്വാമി എന്നിവര്‍ വളരെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.

ശ്രീലങ്കൻ തമിഴ് നാടകങ്ങൾ
1948 ൽ ശ്രീലങ്കയുടെ സ്വാതന്ത്ര്യത്തിനു ശേഷം കൊളംബോയില്‍ ശ്രീലങ്ക തമിഴ് നാടകങ്ങൾ ആരംഭിച്ചു. ശ്രീലങ്കൻ തമിഴ് നാടകങ്ങൾ പ്രാദേശിക ഐഡന്റിറ്റികളായി വേർതിരിക്കാവുന്നതാണ്. ജാഫ്ന, കൊളംബോ, ബറ്റാലിയൊവ, മന്നാർ, എന്നിവ പരമ്പരാഗത സ്വത്വം ഉൾപ്പെടുന്ന നാടകങ്ങൾ വികസിപ്പിച്ച മേഖലകളാണ്.  ശ്രീലങ്കൻ തമിഴ് നാടകങ്ങളുടെ പ്രകടനത്തിൽ വംശീയ സംഘർഷം ഒരു പ്രഭാവം ചെലുത്തിയിട്ടുണ്ട്.