24-02

ചെറുകഥ.
----------------------------- മൃഗശാലയില്‍ അന്നം തേടിയിരുന്ന സിംഹത്തിന്‍റെ കൂട്ടിൽ ചാടിയ ആളെ സിംഹം ഒന്നും ചെയ്തില്ല...
പക്ഷേ അന്നം തേടി വന്ന് നാട്ടുകാർക്കിടയിൽ പെട്ടയാളെ നാട്ടുകാര്‍ തല്ലി കൊന്നു.
ഇതിൽ ഏതാണ് മൃഗം..
















നെരിപ്പോട്
മുനീർ അഗ്രഗാമി

കാട്ടുതീ പോലൊരു
കടുവയാളുന്നു
കാറ്റിലോടും തീപ്പൊരികൾ
മാനുകൾ
കരിയിലക്കരി പോലെ
കാട്ടുപോത്തുകൾ
പാറുന്നു
പാറുന്നു
കുതിച്ചെത്തും
കടുവകൾ
കടുവകൾ
കാട്ടുതീ...
കാട്ടുതീ .
കരിഞ്ഞ കാട്ടിൽ
കണ്ണിൽ പച്ചയില്ലാ മരങ്ങൾ
നോക്കി നിൽക്കുന്നു
ഒച്ച മരിച്ചവ
കിളികളുപേക്ഷിച്ചവ
കാട്ടുതീ കാടു തിന്നുന്നു
ഗതികെട്ട കടുവ പുല്ലു തിന്നുന്നു
കെണിയിൽ കുടുങ്ങുന്നു
കൂട്ടിലിപ്പോൾ കടുവയാളുന്നു
തീ കായുവാനാവണം
ചുറ്റുമാളുകൾ.



















സാഹിത്യ അക്കാദമിയുടെ കനകശ്രീ പുരസ്‌കാരം നേടിയ ആര്യാ ഗോപിയുടെ കവിത.
ജാതിയില്ലാത്തവൾ !

മണ്ണിലാഴ്ന്നുതറച്ച വേരുകൾക്ക്
ജാതിയില്ലായിരുന്നു .
വെള്ളമായിരുന്നു മതം...
മഴയായിരുന്നു വരം...

ആറാൾചുറ്റ് കനം
ആറായിരം ശിഖരം
ലക്ഷോപലക്ഷം
ജീവികൾക്കഭയം.
വായുവായിരുന്നു പ്രാണൻ...
പ്രേമമായിരുന്നു കാതൽ...

താഴെനിന്ന്
മുകളിലേക്ക് നോക്കിയാൽ
ആകാശം മാത്രം.
മുകളിൽ നിന്ന്
താഴേക്ക് നോക്കിയാൽ
മൺപാടം മാത്രം

ഇല്ലാത്ത കാടുകളിൽ
ജാതിയെന്ന വിഷവൃക്ഷം
നട്ടുവളർത്തിയ
കൊടുംപാപം.

ഇലയും പൂവും തിന്ന
പുഴുവിനുമേൽ
പരിമളം പെയ്ത്
വേരോളം നാരോളം
നരകമൊരുക്കി നാടെങ്ങും!

കാനേഷുമാരിപ്പുസ്ത്തകത്തിൽ
ജാതിയില്ലാത്തവളുടെ
പേരുചേർക്കാത്തതിനാൽ
ശൂന്യതയുടെ ചേരിയിൽ
വിത്തും വളവുമില്ലാതെ
സത്യങ്ങൾ
മുളയ്ക്കാതെ കിടക്കുന്നു!

ചൂഷണം
ജസിയ ഷാജഹാൻ
പാവപ്പെട്ടവന്റെ
വിശപ്പിന്റെ ആളക്കത്തലിനു നേരെ തിരിച്ച
ക്യാമറ കണ്ണുകൾ
കൊമ്പന്മാരുടെ
നാവിന്റെ
രുചിക്കൂട്ടുകളിലും,
ഒപ്പമുള്ള
അകമ്പടികളിലും,
കൂടി
വല്ലപ്പോഴുമൊന്നു
തിരിഞ്ഞിരുന്നെങ്കിൽ...
നിങ്ങളുടെ
നാവുകളിലെ
സ്വാദ് മുകുളങ്ങൾ
ഇത്തിരി
ഉമിനീരെങ്കിലും
ഫ്രീയായി ഊറ്റിയേനെ!!!



ശിശുക്കളുടെ ഭാഷയിൽ ഒരു ഒസ്യത്ത്
മുനീർ അഗ്രഗാമി
അശാന്തമായി പൊതുദർശനത്തിനു വെച്ച
സമാധാനത്തിന്റെ ഉടൽ കാണാൻ
എല്ലാവരും പോകുന്നു
കൊടുംവേനലറിയാതെ കൊടി വെച്ച കാറിലും
വിമാനത്തിലും പലരും പോകുന്നുണ്ട്
ത്രാണിയില്ലെങ്കിലും
സൈക്കിളിലോ കാൽനടയായോ
ബസ്സിലോ നമുക്കും പോകണം.
നാം സ്നേഹിച്ച പോലെ അതിനെ
ആരും സ്നേഹിച്ചിട്ടില്ല
നാം മോഹിച്ച പോലെ
ആരുമതിനെ മോഹിച്ചിട്ടില്ല
മരിച്ചു കിടക്കുന്ന പ്രണയിനിയുടെ വീട്ടിലേക്കെന്ന പോലെ
നമുക്ക് പോകണം
നെറ്റിയിൽ ചുംബിക്കാനായില്ലെങ്കിലും
ഒരു നോട്ടം കൊണ്ട് ദൂരെ നിന്ന് കരയണം
വടിവാളും വെടിയുണ്ടകളും
നാടൻ ബോംബുകളും വേഷം മാറി
നമ്മിലൊരാളെന്ന പോലെ
പല ചിരിചിരിച്ച് നമുക്കൊപ്പം നടക്കാം
ദുഃഖത്തിലൂടെ നടക്കുമ്പോൾ
നമ്മെ ചിരിപ്പിക്കാൻ ശ്രമിച്ച്
ബോംബെറിഞ്ഞ് ചിലപ്പോൾ
കാഴ്ച മറച്ചേക്കാം
കണ്ണുചൂഴ്ന്നേക്കാം
എങ്കിലും പോകണം
നാം ചെന്നാലേ
 സമാധാനം ഒസ്യത്തെഴുതി സീലുവെച്ച കവർ തുറക്കൂ
കവറിനു പുറത്ത് നാം മാത്രമേ തുറക്കാവൂ
എന്ന് എത്ര വേദനയോടെയായിരിക്കും
അതെഴുതിയിട്ടുണ്ടാവുക?
എത്ര സങ്കടത്തോടെയാവും അതു
നമ്മെ ഓർത്തിട്ടുണ്ടാവുക
സമരമായതിനാൽ
ഹർത്താലായതിനാൻ
നമുക്ക് വണ്ടിയൊന്നും കിട്ടിയില്ല
വാക്കുകളും കിട്ടിയില്ല
നേർത്ത പ്രതീക്ഷ മാത്രം മുന്നിൽ വന്നു നിന്നു
അതിന്റെ പുറത്തു കയറി
മരണത്തിന്റെ കൊടും തണുപ്പിലൂടെ
നാം ചെന്നു
ജീവിച്ചിരിപ്പില്ലാത്തവരുടെ
ചൂടുപിടിച്ച മണ്ണിൽ നിന്നു
ഒസ്യത്തിൽ ഉടൽ ഒന്നും ചെയ്യരുതെന്ന് സമാധാനമെഴുതി വെച്ചിട്ടുണ്ട്
അടക്കാനോ ദഹിപ്പിക്കാനോ പറ്റാതെ
വന്നവർ ചർച്ച തുടങ്ങിക്കഴിഞ്ഞു
 ആരും നാം നിന്നപോലെ
 തെങ്ങു ചാരിനിന്നില്ല
മുറ്റത്ത് വെറും നിലത്തിരുന്ന് കരഞ്ഞില്ല
രക്തക്കറയുടെ വിറയൽ ശ്രദ്ധിച്ചില്ല
സമാധാനത്തെ പുനർജ്ജീവിപ്പിക്കാൻ
ഒരു സൂചന ഒസ്യത്തിലുണ്ട്
ശിശുക്കളുടെ ഭാഷയിലാണതെഴുതി വെച്ചത്.
നമ്മുടെ പാഠങ്ങളറിയാത്ത കുഞ്ഞുങ്ങൾക്കേ
അതു മനസ്സിലാകൂ
ചർച്ച കേൾക്കാത്ത,
നാം തെരഞ്ഞെടുത്ത് വായിൽ വെച്ചു കൊടുത്ത വാക്കുകൾ വിഴുങ്ങാത്ത
ഒരു തലമുറയ്ക്കേ അതു മനസ്സിലാവൂ.

-