കാഴ്ചയിലെ വിസ്മയം
പ്രജിത
സുഹൃത്തുക്കളെ,കാഴ്ചയിലെ വിസ്മയത്തിൽഅമ്പത്തിയഞ്ചാം ഭാഗമായി പരിചയപ്പെടുത്തുന്ന കലാരൂപം ഏവർക്കും സുപരിചിതമായ ദഫ്മുട്ട്.പുഞ്ചിരി പോലും ധർമ്മമാണെന്നു പഠിപ്പിച്ച നബി തിരുമേനിയുടെ ജന്മദിനത്തോടനുബന്ധിച്ച് ഏറെ സന്തോഷത്തോടെ ആ കലാരൂപം നിങ്ങളുടെ മുന്നിൽ ....
ദഫ്മുട്ട്
കേരളത്തിലെ ഇസ്ലാംമതവിശ്വാസികളുടെഇടയിൽ പ്രചാരമുള്ള കലാരൂപമാണ് ദഫ് മുട്ട്. ദഫ് എന്നത് ഒരു പേർഷ്യൻ പദമാണ്. മരത്തിന്റെ കുറ്റി കുഴിച്ചുണ്ടാക്കി അതിന്റെ ഒരു വശത്ത് കാളത്തോൽ വലിച്ചുകെട്ടിവൃത്താകൃതിയിലാണ് ദഫ് നിർമ്മിക്കുന്നത്. ഇതിന് ഏതാണ്ട് രണ്ടടി വ്യാസവും നാലോ അഞ്ചോ ഇഞ്ച് ഉയരവുമുണ്ടായിരിയ്ക്കും. പാശ്ചാത്യരാജ്യങ്ങളിൽ ആഘോഷവേളകളിൽ ഗാനാലാപനത്തോടൊപ്പം ദഫ് മുട്ടി ചുവടുവെയ്ക്കുന്ന പതിവുണ്ടായിരുന്നു.കേരളത്തിൽ ഇസ്ലാംമതത്തിന്റെ പ്രചാരത്തിനു മുൻപുതന്നെറോമാക്കാരുടെ ആരാധനാലയങ്ങളിൽ ഈ കല പതിവുണ്ടായിരുന്നത്രേ.
അവതരണരീതി
അറബി ബൈത്തുകളോ അറബി-മലയാളസാഹിത്യത്തിലെ ഗാനങ്ങളോ ആലപിച്ചുകൊണ്ട് പത്തുപേരിൽ കുറയാത്ത സംഘങ്ങളായി താളപ്പെരുക്കങ്ങൾ തീർത്ത് ഉയർന്നും താഴ്ന്നും ചെരിഞ്ഞും ചുവടുകൾ വെച്ചാണ് ഇത് അവതരിപ്പിയ്ക്കുന്നത്. സലാത്ത് അഥവാ പ്രാർത്ഥനയോടേയാണ് ഇത് ആരംഭിയ്ക്കുന്നത്. പതിഞ്ഞ ശബ്ദത്തോടെ ആരംഭിച്ച് മേളം ഒന്നാംകാലം, രണ്ടാംകാലം, മൂന്നാംകാലം എന്നിങ്ങനെ വളരുന്നു.
ഈ കലാരൂപം അനുഷ്ഠാനകർമ്മങ്ങളായകുത്തുറാത്തീബ്, നേർച്ചകൾതുടങ്ങിയവയുടെ ഭാഗമായും വിവാഹംപോലെയുള്ള ആഘോഷവേളകളിലും അവതരിപ്പിക്കാറുണ്ട്. നബി(സ) മദീനയിൽ എത്തിയപ്പോൾ അൻസാറുകൾ(മദീനക്കാർ) ദഫ്ഫ് മുട്ടിയായിരുന്നു വരവേറ്റത് എന്ന് ചരിത്രം പറയുന്നു.
മുസ്ലിം സമുദായക്കാരുടെ ഇടയില്‍ പ്രചാരമുള്ള അനുഷ്ഠാന കലാരൂപമാണ് ദഫ്മുട്ടുകളി. ദപ്പ് റാത്തിബ് എന്നും ദപ്പ് കവാത്ത് എന്നും ഇതിന് പേരുണ്ട്. ദഫ് അഥവാ ദപ്പ് ഒരു വാദ്യോപകരണമാണ്. ഏകദേശം രണ്ടടി വ്യാസത്തില്‍ മരം വട്ടത്തില്‍ കുഴിച്ച് ഒരു ഭാഗം കാളത്തോല് കൊണ്ട് വരിഞ്ഞാണ് ഇതുണ്ടാക്കുന്നത്. ഇതിനു ദഫ്, ദപ്പു, തപ്പിട്ട എന്നീ പേരുകളുണ്ട്. ദഫ് മുട്ടിക്കൊണ്ട് പാട്ടുപാടിയാണ് കളിക്കുന്നത്.
വൃത്തത്തില്‍ നിന്നു കൊണ്ടാണ് കളിക്കുന്നത്. പ്രാര്‍ത്ഥനയോടു കൂടിയാണ് കളി ആരംഭിക്കുന്നത്. സംഘത്തലവന് പാടിയ പാട്ട് മറ്റു കളിക്കാര്‍ ചുവടുവെച്ചു കൊണ്ട് ഏറ്റുപാടുന്നു.
ഇരുന്നും നിന്നും ചാഞ്ഞും ചെരിഞ്ഞും ചുറ്റിയും ഉള്ള ശരീര ചലനങ്ങള്‍ കളിയുടെ ഭാഗമാണ്. നിരവധി ഇനം കളികള്‍ ഇതിനുണ്ട്. മാലോന്റെ ചൊറ, വമ്പുറ്റന്റെ ചൊറ, മാലച്ചൊട്ട്, സലാത്തുള്ള സലാമുള്ളക്കളി, മുത്തിനബി മകള്‍ ഉത്താനെ എന്നിവ അവയില്‍ ചിലതാണ്. ആദ്യകാലങ്ങളില്‍ അറബി ഭാഷയിലുള്ള പാട്ടുകളാണ് ദഫ് കളിക്കു പാടിയിരുന്നത്. പിന്നീടാണ് ഇന്നു കാണുന്ന രീതിയിലുള്ള പാട്ടുകള്‍ക്കു പ്രചാരം ലഭിച്ചത്. അറേബ്യയില്‍ നിന്നാണു ദഫ് കളി കേരളത്തിലെത്തിയത്. പ്രവാചകനായ മുഹമ്മദ് നബിയുടെ കാലത്തിനു മുമ്പും ദഫ് പ്രചാരത്തിലുണ്ടായിരുന്നുവത്രെ. നബിയുടെ ആശീര്‍വാദത്തോടെയാണ് ദഫ്കളിക്കു പിന്നീട് പ്രചാരം ലഭിച്ചത്.
മതപരമായ അനുഷ്ഠാനത്തിന്റെ ഭാഗമായി അവതരിപ്പിക്കുന്ന ദഫ്മുട്ടുകളിയാണ് ദപ്പ് റാത്തീബ്. മുസ്ലിംങ്ങള്‍ പ്രാര്‍ത്ഥനയായി ദപ്പ് റാത്തിബ് നടത്താറുണ്ട്. കുത്ത് റാത്തിബ് എന്നും ഇതിനു പേരുണ്ട്.
അനുഷ്ഠാനമെന്നതിനു പുറമെ ഒരു സാമൂഹ്യവിനോദമായും ദഫ്മുട്ടുകളി അവതരിപ്പിക്കാറുണ്ട്. മുന്‍പു കാലങ്ങളില്‍ ആണുങ്ങള് മാത്രമായിരുന്നു ദഫ്മുട്ടുകളി അവതരിപ്പിച്ചിരുന്നത്. എന്നാല്‍ അടുത്ത കാലത്തായി ചില നിയന്ത്രണങ്ങളോടെ സ്ത്രീകളുടെ സംഘങ്ങളും ദഫ്മുട്ടുകളി അവതരിപ്പിക്കാറുണ്ട്.
ചരിത്രം കുറച്ചുകൂടി വിശദമായി..👇
ദഫ് മുട്ട്- അറബി പാരമ്പര്യമുള്ള മാപ്പിള കലകളിലൊന്നാണ് ദഫ്മുട്ട്. ഇസ്ലാമിന്റെ കലാപാരമ്പര്യമായിട്ടാണ് ഇതറിയപ്പെടുന്നത്. മറ്റു കലാരൂപങ്ങളെ അപേക്ഷിച്ച് പരിശുദ്ധവും ഏറെ സ്വാധീനങ്ങള്‍ പ്രവേശിക്കാത്തതുമായ ഒരു ഇനമാണത്. ദഫ് ഉപയോഗിച്ചു കൊണ്ട് താളത്തിനൊത്തുള്ള കൊട്ടിക്കളിയാണ് ഇത്. ഇരുന്നും നിന്നും ഇടത്തും വലത്തും ചാഞ്ഞ് ചെരിഞ്ഞുള്ള ശാരീരിക ചലനങ്ങളാണ് ഇതിന്റെ പ്രത്യേകത. ദഫിന്റെ ചരിത്രം കടലിനക്കരെയിലേക്ക് നീളുന്നതാണ്. നൂറ്റാണ്ടുകളുടെ ചരിത്രവും പഴക്കവും പാരമ്പര്യവും ഉണ്ട് അതിന്. 2000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈജിപ്തിലാണ് ഇതിന്റെ ഉത്ഭവം എന്നാണ് പറയപ്പെടുന്നത്. ചര്‍മ വാദ്യോപകരണമായ ദഫ് പല രൂപത്തില്‍ പലയിടത്തും കാണപ്പെട്ടിരുന്നു. വ്യത്യസ്ത നാമങ്ങളിലാണ് ഇതറിയപ്പെട്ടിരുന്നത്. മുസ്തദീറുല്‍ മറബ്ബഅ, മുസ്തദീറുല്‍ അദ്റാസ്, മുസ്തദീറുല്‍ ബസീത്ത്, മുസ്തദീറുല്‍ ജലാലീല്‍ തുടങ്ങിയവ അതിന്റെ ചില നാമങ്ങളാണ്. വ്യത്യസ്ത നാട്ടുകാര്‍ വ്യത്യസ്ത പേരുകളാണ് ഇതിനെ വിളിച്ചിരുന്നത്. കുര്‍ദുകള്‍ ദഫ് എന്നാണ് വിളിച്ചിരുന്നത്. സ്പാനിഷില്‍ ഉദുഫെന്നും സിറിയയില്‍ ദീറയെന്നും ഇന്ത്യയില്‍ ദഹ്റായെന്നും ദഫ്ലിയെന്നുമെല്ലാം വിളിക്കപ്പെട്ടിരുന്നു. അറബികള്‍ക്കിടയില്‍ വളരെ മുമ്പ് തന്നെ ദഫ് മുട്ട് സമ്പ്രദായമുണ്ടായിരുന്നു. കല്യാണം, സ്വീകരണം തുടങ്ങിയ മുഹൂര്‍ത്തങ്ങളിലായിരുന്നു പ്രധാനമായും അവര്‍ ഇതിനെ അവലംബിച്ചിരുന്നത്. സ്വാഅ്, ഗിര്‍ബാല്‍ തുടങ്ങിയ രണ്ടുതരം ദഫുകളാണ് പൊതുവെ അറേബ്യയില്‍ പ്രചാരത്തിലുണ്ടായിരുന്നത്. ഈ ദഫുകള്‍ മുട്ടിയായിരുന്നുവത്രെ മദീനക്കാര്‍ പ്രവാചകനെ സ്വീകരിച്ചിരുന്നത്. ദഫ് മുട്ടിലെ പവിത്രതയും ശുദ്ധതയും മനസ്സിലാക്കാന്‍ മദീനക്കാര്‍ അതിനൊന്നിച്ച് പാടിയ പാട്ടിന്റെ തനിമ ഓര്‍ത്താല്‍ മതി. പില്കാലത്ത് തന്റെ മദീന ജീവിതത്തില്‍ പ്രവാചകന് അതിനെ പലതവണ കാണുകയും അപ്പോള്‍ അനുവാദമെന്നോണം സമ്മതം നല്‍കുകയും ചെയ്തു. പ്രവാചകന്റെ അംഗീകാരം ലഭിച്ച കലാ സൃഷ്ടിയാണ് ദഫ്മുട്ടെന്ന് ചുരുക്കം. മൃഗങ്ങളുടെ തോലുകള്‍ ഉപയോഗിച്ചാണ് ദഫുകള്‍ നിര്‍മിക്കുന്നത്. താളമാണ് ദഫ്മുട്ടിന്റെ സുപ്രധാനമായ മറ്റൊരു കാര്യം. ദഫിന് അതിന്റേതായ ചില പ്രത്യേക താളങ്ങളും ക്രമങ്ങളും ഉണ്ട്. ഒറ്റമുട്ട്, രണ്ട്മുട്ട്, വാരിമുട്ട്, കോരിമുട്ട് എന്നിങ്ങനെയാണവ. ഈ ഈണങ്ങള്‍ക്കനുസരിച്ച് നിന്നും ഇരുന്നുമൊക്കെ ദഫ്മുട്ടുമ്പോഴാണ് അത് വശ്യസുന്ദരമായി മാറുന്നത്. ശ്രുതി, താളം, ലയം, സമയനിയന്ത്രണം എന്നിവയാണ് ദഫില്‍ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍. കേരളത്തിലേക്ക് ലക്ഷദ്വീപില്‍ നിന്നോ മലായില് നിന്നോ ആണ് ദഫ് കടന്നുവന്നത്. ലക്ഷദീപില്‍ മതാനുഷ്ഠാന കര്‍മങ്ങളായി ദഫിന് പ്രചാരമുണ്ടായിരുന്നു. ക്ഷേത്രകലകള്‍ ഇവിടെ പ്രചരിച്ചതോടെ ദഫ്മുട്ട് മുസ്ലിംകളുടെ ഒരു കലയായി മാറുകയാണുണ്ടായത്. അല്ലാഹുവിന്റെയും പ്രവാചകന്റെയും പേരില്‍ ഹംദും സ്വലാത്തും ചൊല്ലിയാണ് ദഫ്മുട്ട് തുടങ്ങിയിരുന്നത്. പണ്ടൊക്കെ ഓരോ നാട്ടിലും പ്രത്യേകം ദഫ്മുട്ട് സംഘങ്ങള്‍ ഉണ്ടായിരുന്നു. നാട്ടിലെ ഓരോ മതചടങ്ങുകളിലും അവര്‍ ക്ഷണിക്കപ്പെട്ടിരുന്നു. പരമ്പരാഗതമായിട്ടാണ് പലരും ഈ കല നിലനിര്‍ത്തിയിരുന്നത്. കാസര്‍കോട് പോലെയുള്ള ഭാഗങ്ങളില്‍ അല്പമായെങ്കിലും ഇന്നും ഇതുകാണാന്‍ സാധിക്കുന്നു. എന്നാല്‍ യഥാര്‍ത്ഥത്തിലുള്ള ദഫുകള്‍ (സ്വാഅ്-ഗിര്‍ബാല്‍) കേരളത്തില്‍ വളരെ കുറവാണെന്നാണ് വസ്തുത. ദഫിനോട് സാദൃശ്യമുള്ള തകരത്തില്‍ ഫൈബര്‍ കൊണ്ട് പൊതിഞ്ഞ് നെട്ടും ബോള്‍ട്ടും മുറുക്കിയ ഗഞ്ചിറകളാണ് ഇവിടെ പൊതുവെ ഉപയോഗിച്ചുവരുന്നത്.
ചിത്രങ്ങളിലൂടെ...
ദഫ്മുട്ട്
ദഫ്മുട്ട്
ദഫ്മുട്ട്
ദഫ്മുട്ട്
കൂട്ടിച്ചേർക്കലുകൾ ഉണ്ടാകുമെന്ന വിശ്വാസത്തോടെ.....🙏🙏
അറബനമുട്ടും ദഫ്മുട്ടും തമ്മിലുള്ള കുറച്ചു വ്യത്യാസങ്ങൾ താഴെ കൊടുക്കുന്നു.👇
[രാത്രി 8:47 -നു, 5/12/2017] പ്രജിത: ദഫിന്റെ മറ്റൊരു രൂപഭേദമാണ് അറവന. ഇതിന്റെ വാദ്യോപകരണത്തിന് ദഫിനേക്കാള്‍ വ്യാസമുണ്ട്. ചുറ്റിനും ചിലമ്പുകള്‍ ഘടിപ്പിച്ചിരിക്കുന്ന രീതിയിലാണ് ഇതിന്റെ നിര്‍മാണം. അറവനയുടെയും ദഫിന്റെയും വാദ്യോപകരണം മൃഗത്തിന്റെ ചര്‍മം കൊണ്ടാണെങ്കിലും അറവനക്ക് ആട്ടിന്‍ തോലും ദഫിന് മാട്ടിന് തോലുമാണ് നിര്‍മിക്കുന്നത്. കാണികളെ വിസ്മയ ചിത്തരാക്കുന്ന ഈ കലാരൂപം അതിസമര്‍ഥമായി കളിക്കുന്നവര്‍ കേരളത്തിന്റെ പല ഭാഗത്തുമുണ്ട്. കണ്ണൂര്‍, തലശ്ശേരി, മലപ്പുറം എന്നിവിടങ്ങളില്‍ അത്താഴം ഉണര്‍ത്താന്‍ അറവന മുട്ടി പാട്ടുപാടുക പതിവായിരുന്നു. കളിക്കാര്‍ രണ്ടായിപിരിഞ്ഞ് അഭിമുഖമായി അടുത്തിരിക്കുന്നു. സംഘത്തലവന് മാപ്പിളപ്പാട്ടുകള്‍ ശ്രുതി മധുരമായി പാടുന്നതിനനുസരിച്ച് കളിക്കാര്‍ അറവനയില്‍ മുട്ടി താളം പിടിക്കുകയും പാട്ടുകാര്‍ ഏറ്റുപാടുകയുംചെയ്യുന്നു. മാത്രമല്ല, തനിക്കഭിമുഖമായി നില്ക്കുന്ന കളിക്കാരന്റെ കൈതണ്ട, മൂക്ക്, തോള് തുടങ്ങിയ ശരീരഭാഗങ്ങളില്‍ തട്ടിയും ഉരസിയും എല്ലാം താളത്തിനൊത്ത് ഒപ്പം ശബ്ദമുണ്ടാക്കുന്നു. സഹസ്രാബ്ദങ്ങള്‍ക്ക് മുമ്പ് തന്നെ അറബികള്‍ അവരുടെ നാടന്‍പാട്ടുകള്‍ക്കും നൃത്ത രൂപങ്ങള്‍ക്കും താള വാദ്യമായി അറവന ഉപയോഗിച്ചിരുന്നു. യുദ്ധവിളംബരമായും മരുഭൂമിയിലെ ഏകാന്തതയില്‍ ഒറ്റപ്പെട്ടുപോയവരെ ഒന്നിപ്പിക്കാനുള്ള ഉപാധിയായും സംഘം ചേര്‍ന്ന് മുട്ടുക പതിവായിരുന്നു. വെറും വിനോദോപാധികള്‍ മാത്രമായ ഒപ്പന, കോല്‍ക്കളി എന്നീ മാപ്പിളകലകളില്‍ നിന്ന് വ്യത്യസ്തമാണ് അറവനയും ദഫും. ഭക്തിപ്രസ്ഥാനങ്ങളുമായി (ത്വരീഖത്ത്) ബന്ധപ്പെട്ടുകൊണ്ടാണ് മലബാറില്‍ ഇവ രണ്ടിന്റെയും ആവിര്‍ഭാവം. കൂട്ട മരണം വിതക്കുന്ന വസൂരി പോലുള്ള രോഗങ്ങളെ നാടിന്റെ നാലതിരുകള്‍ കടത്തിവിടാന്‍ അറവന മുട്ടി രാത്രികാലങ്ങളില്‍ ആളുകള്‍ സംഘമായി നടക്കലും രോഗം മാറിയ വീടുകളില്‍ ശുദ്ധി കര്‍മമായി രിഫാഇ റാത്തീബ് കഴിക്കലും മറ്റും അന്നത്തെ പതിവായിരുന്നു. അറവനമാടാന്‍ ഇതിനെ ആട്ടിന്‍ തോലോ ചെറിയ മൂരിക്കുട്ടന്റെ തോലോ മാത്രമാണ് ഉപയോഗിക്കുക. ആട്ടിന്‍ തോല് ഒന്നോ രണ്ടോ അറവനക്കെ തികയൂ. നിലത്ത് കുറ്റിയടിച്ച് നല്ലപോലെ നിവര്‍ത്തി വലിച്ചുകെട്ടി ഉണക്കിയ തോല് ഊറക്കിട്ട് രോമം കളഞ്ഞ ശേഷം വെള്ളത്തിലിട്ട് കുതിര്‍ത്താണ് ഓരോ അറവനക്കും ആവശ്യമായ വലിപ്പത്തിലുള്ള കഷ്ണങ്ങള്‍ മുറിച്ചെടുക്കുന്നത്. പരമാവധി വലിച്ചുകെട്ടിയാല്‍ മാത്രമേ നാദം നന്നാവൂ. കുറ്റിയില്‍ തോല് മാടുന്നത് പനിച്ചിക്കായി പശ ഉപയോഗിച്ചാണ്. മുറാദീ യാ മുറാദീ യാ മുറാദീ......എന്ന ആച്ചല്‍ മുട്ടിലാണ് മുട്ട് തുടങ്ങുന്നത്. ആച്ചല്‍ ആദ്യം വലത്തോട്ട് ഇരുകാലുകള്‍ മടക്കിയിരുന്ന് ഇടതുകൈയില്‍ ഇടതുകാലിനുമുകളിലായി പിടിച്ച അറവന വലതുവശത്തേക്ക് വലത്തെ കാലിന്റെ മുകളിലേക്ക് താഴ്ത്തി വീശണം. അറവനയുടെ മധ്യത്തില്‍ അടിച്ചാല്‍ നാദം കിട്ടുകയില്ല എന്നുമാത്രമല്ല, തോല് വേഗം തളരുകയും ചെയ്യും.